അശരീരി

വിദ്യാഭ്യാസത്തിനും ഉദ്യോഗലബ്ധിക്കുമിടയിലുള്ള നാളുകളില്‍, കാലത്തെഴുന്നേറ്റു കുളിയും, തേവാരവുമെല്ലാം കഴിച്ച് നേരേ പത്തുകിലോമീറ്ററകലെയുള്ള ചേച്ചിയുടെ വീട്ടിലേയ്ക്കു പോകുകയായിരുന്നു എന്റെ പതിവ്. സുഖമായി ഉണ്ടുറങ്ങി, പകല്‍ മുഴുവന്‍ അവിടെ കഴിച്ച്, വൈകുന്നേരത്തെ ചായയും പലഹാരവുമകത്താക്കി, നാലഞ്ചുമണിയോടെ തിരികേ വീട്ടിലേക്കു പോരുമായിരുന്നു.
പഠിക്കുന്നകാലത്തുണ്ടായിരുന്നതിലും, ജോലിക്കു പോകുമ്പോള്‍ കാണിക്കുന്നതിലും വളരെയേറെ കൃത്യനിഷ്ഠയോടെയായിരുന്നു അക്കാലത്തെ ഈ ദിനചര്യ ഞാനനുവര്‍ത്തിച്ചിരുന്നത്! പറയുമ്പോള്‍ എല്ലാം പറയണമല്ലോ, പ്രത്യുപകാരമായി, ചേച്ചിക്കും, അളിയനും വേണ്ടി കറണ്ട് ബില്ലടയ്ക്കുക, ഗോതമ്പ് പൊടിപ്പിക്കുക, റേഷന്‍ കടയില്‍ നിന്ന് മണ്ണെണ്ണ വാങ്ങിക്കൊണ്ടുക്കൊടുക്കുക, ബസ്സ് കിട്ടാതെ, പരീക്ഷക്കു പോകാന്‍ വൈകിയാല്‍ മോങ്ങുന്ന ഇളയ അനന്തരവനെ സ്കൂട്ടറില്‍ കയറ്റി, ആലുവ-ഏറണാകുളം റോഡില്‍ക്കൂടി മരണപ്പാച്ചില്‍ പാഞ്ഞ് സ്കൂളില്‍ എത്തിക്കുക എന്നീ സത്കര്‍മ്മങ്ങളും ഞാന്‍ ചെയ്യാറുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ, ചില്ലറ ദൂഷണവും, നാട്ടിലെ പുതിയ സംഭവവികാസങ്ങളും, മേമ്പൊടിയ്ക്ക് പൊടിപ്പും തൊങ്ങലും വച്ച് ചേച്ചിയോടു പറയുന്നതും എന്റെയീ ദിനചര്യയുടെ ഭാഗംതന്നെ. എന്റെ കഥകളെല്ലാം താത്പര്യപൂര്‍വം കേട്ടിരുന്നിട്ട്, പിന്നീട് മറ്റുള്ളവരോട്, "ആ നശൂലം പിടിച്ച കള്ളക്കഴുവേറി പറയുന്നതില്‍ പകുതിയേ വിശ്വസിക്കാവൂ" എന്നു ചേച്ചി പറഞ്ഞിരുന്നുവെന്നത് വേറേ കാര്യം. മൊത്തത്തില്‍ വളരെ ആസ്വാദ്യമായ ഒരു കാലഘട്ടമായിരുന്നു അത്.
ചേച്ചിയുടെ നാട്ടിലെ പല വ്യക്തികളും എന്റെ ശ്രദ്ധയാകര്‍ഷിച്ചുവെങ്കിലും, ആയിടെ ഡല്‍ഹിയില്‍നിന്ന് റിട്ടയര്‍ ചെയ്ത് ആ നാട്ടില്‍ വന്നു വീടുപണികഴിപ്പിച്ച് താമസിച്ച തെക്കന്‍ തിരുവിതാംകൂറുകാരന്‍ ഭര്‍ത്താവും, ഇടക്കിടെ ചുരിദാറിട്ട്, ടെറസ്സിലും മുറ്റത്തും നിന്നുകൊണ്ട് "നികൃഷ്ടജീവികളേ, നിങ്ങള്‍ക്കീ ലോകത്തിലെന്തു കാര്യം?" എന്ന മുഖഭാവത്തോടെ മറ്റുള്ളവരെ വീക്ഷിച്ചിരുന്ന ഭാര്യയും എന്നെ പ്രത്യേകമാകര്‍ഷിച്ചു.
വിഷമില്ലാത്ത ഒരു പാമ്പായിരുന്നു അദ്ദേഹം. കള്ളിമുണ്ട്, അരയ്ക്കുമേലേ നഗ്നത, സ്വര്‍ണ്ണമാല, വായ് നിറയെ മുറുക്കാന്‍ തുപ്പല്‍, കണ്ണടയുടെ ഫ്രേമിന്റെ മുകളില്‍ക്കൂടിയുള്ള നോട്ടം, ഇടയ്ക്കിടയ്ക്ക് തല നാല്‍പത്തിയഞ്ച് ഡിഗ്രി മുകളിലേയ്ക്കുയര്‍ത്തി "ഹ്രാ.. ഹ്രാ... " എന്നു ശബ്ദമുണ്ടാക്കി തൊണ്ടയിലുള്ള താംബൂലരസം ക്ലിയര്‍ ചെയ്യല്‍ - ഇതാണ് അദ്ദേഹത്തിന്റെ ഏകദേശരൂപം. "ഭാര്യയടെ... അമ്മാവന്റെ... മകളടെ... ഭര്‍ത്താവ്... പുരുഷോത്തമന്‍ പിള്ള... പ്രൊഫസ്സറ്... ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയടെ....", "മകളടെ.... പി. എഛ്. ഡിയടെ... തിസീസ്...", "മരുമകന് കോയമ്പത്തൂരില്‍ കാണ്‍ഫറന്‍സ്...", എന്നിങ്ങനെ തുടങ്ങി, കണ്മുന്നില്‍ പെടുന്നവരെയെല്ലാം സ്വന്തം കുടുംബമാഹാത്മ്യത്തിന്റെ ഒരു നോണ്‍ സ്റ്റോപ് വാങ്മയചിത്രം അടിച്ചേല്‍പ്പിച്ച്, കൊല്ലാക്കൊല ചെയ്ത് പൊടിതൂളാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നേരമ്പോക്ക്.
ഭാര്യയുടെ കരാളഹസ്തങ്ങളില്‍നിന്നു മുക്തിനേടാനാണോ ആവൊ, ദിവസം മുഴുവന്‍ ചെടികള്‍ നടാനും നനയ്ക്കാനുമായി വീട്ടുമുറ്റത്തു ചെലവഴിക്കുന്ന അദ്ദേഹം, വഴിയേ പോകുന്നവര്‍ക്കും അയല്‍ക്കാര്‍ക്കും ചെടികളും വിത്തുകളുമെല്ലാം സ്നേഹപൂര്‍വ്വം കൊടുത്തിരുന്നു. എന്നാല്‍ അതെല്ലാം അങ്ങേരുടെ ഗീര്‍വാണം കേള്‍പ്പിച്ചു കൊല്ലാക്കൊല ചെയ്യാന്‍ വേണ്ടി മുന്‍ കൂറായി കൊടുക്കുന്ന കൂലിയായി അനുഭവസ്ഥര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും, അയല്‍ വീട്ടുകാരാരെങ്കിലും വീടടച്ചിട്ട് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ദൂരയാത്ര പോകുന്ന പക്ഷം, ആരും അഭ്യര്‍ത്ഥിക്കാതെ തന്നെ, അവരുടെ വീട്ടിലെ പൂച്ചെടികള്‍ വെള്ളമൊഴിച്ചും മറ്റും പരിപാലിക്കുന്നതില്‍ ഇദ്ദേഹം സന്തോഷിച്ചിരുന്നു.
ചേച്ചിയുടെ വീട് ഇദ്ദേഹത്തിന്റെ വീടിന്റെ തൊട്ടു കിഴക്കേതായിരുന്നതിനാല്‍, പോകുമ്പോഴും, വരുമ്പോഴും, ഞാന്‍ മിക്കവാറും ആക്രമിക്കപ്പെട്ടിരുന്നു. സമയബന്ധിതമായ കാര്യങ്ങളൊന്നും ചെയ്തു തീര്‍ക്കാനില്ലാതിരുന്നതുകൊണ്ട്, ഓരോ പോക്കുവരവിലും അര മണിക്കൂര്‍ വീതം ഞാനീ പാമ്പിനു നൂറും പാലും നിവേദിക്കാന്‍ ചെലവാക്കി. അല്‍പ്പനാളുകള്‍ക്കുള്ളില്‍ പ്രൊഫസ്സര്‍ പുരുഷോത്തമന്‍ പിള്ള, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, മകളുടെ പി. എച്ച്. ഡി, എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ഒരു സബ്ജക്റ്റ് മാറ്റര്‍ എക്സ്പര്‍ട് ആയി ഞാന്‍ മാറി.
ജോലിസംബന്ധമായി ബോംബേയിലേക്കും, പിന്നീട് ഇന്ത്യക്കുപുറത്തേയ്ക്കും പോകേണ്ടിവന്നതിനാല്‍, ഇദ്ദേഹത്തിന്റെ പിടിയില്‍നിന്നു ഞാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രക്ഷപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു നീണ്ട അവധിക്കു നാട്ടില്‍ പോയപ്പോള്‍ ഞാന്‍ ചേച്ചിയുടെ വീട്ടില്‍ താമസിച്ചു. ഇനി രണ്ടുമൂന്നു മാസം കഴിഞ്ഞേ തിരിച്ചുപോകുന്നുള്ളുവെന്നായിരുന്നു പ്ലാന്‍. രണ്ടാം ദിവസം രാവിലെ ഉണര്‍ന്ന് കണ്ണുംതിരുമ്മി പുറത്തുകൂടിയുള്ള കോണിപ്പടിയിറങ്ങിവരികയായിരുന്ന ഞാന്‍ ഒരശരീരി കേട്ടു നടുങ്ങി "അമേരിക്കയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ ശമ്പളം വെട്ടിക്കുറവു ചെയ്തുവെന്ന് കേട്ടല്ലോ.. അതു കാരണം തിരിച്ചു പോന്നു അല്ലേ? ഹ്രാ... ഹ്രാ". എങ്കെയോ കേട്ട കുറള്‍. അതിന്റെ ഉറവിടം തേടി ഞാന്‍ തലയുയര്‍ത്തി നോക്കി. പടിഞ്ഞാറേ വീടിന്റെ ടെറസ്സില്‍ തല നാല്‍പ്പതിയഞ്ചു ഡിഗ്രി മുകളിലേയ്ക്കുയര്‍ത്തി, കണ്ണടയുടെ ഫ്രേമിനു മുകളിലൂടെ എന്നെ നോക്കുന്ന പാമ്പ് - ഒരുകയ്യില്‍ അപ്പോള്‍ പറിച്ചെടുത്ത മുരിങ്ങായ്ക്കായും, മറുകയ്യില്‍ തോട്ടിയും. സകല ദൈവങ്ങളേയും, മരിച്ചുപോയ അച്ഛനേയും മനസ്സില്‍ വിചാരിച്ചുകൊണ്ടു ഞാന്‍ തിരിച്ചു കോണി കയറി. വീടിനു ചുറ്റും ചതച്ചിടാന്‍ കുറച്ചു വെളുത്തുള്ളി കിട്ടുമോ എന്നു ചോദിച്ചുകൊണ്ട്, കോണിയൊഴിവാക്കി, കിഴക്കുവശത്തെ സണ്‍ഷെയ്ഡില്‍ തൂങ്ങി ഒരുവിധത്തില്‍ ഞാന്‍ താഴെയിറങ്ങി.
വൈകുന്നേരം വരെ കാര്‍ക്കോടകനെപ്പേടിച്ചു വീട്ടിനുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടിയ ഞാന്‍ നേരമിരുട്ടിയപ്പോള്‍ നെടുമ്പാശ്ശേരിയിലേക്കു പാഞ്ഞു - സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ വിളിച്ച്, അന്നത്തെ വിമാനത്തില്‍ സീറ്റൊഴിവുണ്ടാകുമോയെന്നുപോലും ചോദിക്കാന്‍ നില്‍ക്കാതെ.
